Tuesday 22 October 2013

രണ്ടു ചെറുകവിതകള്‍

ആരാകണം ?

കുഞ്ഞേ നിനക്കാരാകണം?
വലിയൊരു ആളാകണം .
വലുതാകുമ്പോള്‍ ആരാകണം?
ചെറിയൊരു കുട്ടിയാകണം.

മഴക്കുഴമ്പ്‌ 

വലയിട്ടു പിടിച്ച മഴത്തുള്ളികളെ
വെയിലത്തിട്ടുണക്കിയെടുക്കണം.
കമ്മുണിസ്റ്റ്‌ പച്ചിലച്ചാറില്‍
കുഴമ്പാക്കിയുരുട്ടിയെടുക്കണം.
കമ്പൂട്ടര്‍ വാര്‍ഡില്‍ പനിച്ചു കിടക്കും
കുഞ്ഞുണ്ണികളുടെ തലയില്‍ തേക്കണം.
പനി പിടിക്കാതെ മഴ നനയട്ടെ
പുത്തനുണ്ണികളങ്ങനെ.

Friday 18 October 2013

സുപ്രഭാതം


ചന്ദ്രനെ നോക്കി നോക്കി നടന്ന്
സൂര്യനില്‍ തട്ടി വീണു,രാത്രി.
നക്ഷത്രങ്ങള്‍ കളിയാക്കിയോടിപ്പോയി
കിളികള്‍ കൂവിയാര്‍ത്തു-സുപ്രഭാതം

Saturday 12 October 2013

അയ്യപ്പനെ വായിച്ചവര്‍ക്ക് മാത്രം



നേരം കെട്ട നേരത്ത്
മുറ്റത്തൊരു അമ്പ്‌ വന്നു വീണു
മുന വിറക്കുന്നൊരമ്പ്

മുതുകില്‍ ചോര ചിന്തി
ബുദ്ധന്‍റെ കണ്ണ് പോയ ആട്ടിന്‍കുട്ടി

നിഴല്‍ വീഴ്ത്താതൊരു മെലിഞ്ഞ രൂപം
നിരപ്പുകളില്‍ ആഴങ്ങളളന്നു നില്‍ക്കുന്നു
വള്ളിപൊട്ടിത്തുലഞ്ഞ ചെരുപ്പ്
കാലുകളില്‍ കലഹിക്കുന്നു

ഹൃദയത്തില്‍
ആചാരവെടിയുടെ തുളകള്‍
നെഞ്ചില്‍
സര്‍ക്കാര്‍ റീത്തിന്‍റെ വ്രണങ്ങള്‍

ജലവും മൂത്രവും
ഒരു പോലെ കണ്ട കണ്‍കളില്‍
പുരസ്ക്കാരനിന്ദകളുടെ പീളക്കെട്ടു

കുപ്പായക്കൈക്കീശയില്‍ നിന്ന്‍
കറുത്തൊരു പൂവ് നീട്ടുന്നു
-ഇതെന്‍റെ ശവപ്പെട്ടി
ചുമക്കാനുള്ള പാസ് 

Tuesday 1 October 2013

പാവം മഴ


 മഴ
രതിസുഖം നിഷേധിക്കപ്പെട്ടൊരു
ദേവനാണ്
സ്ഖലനം പോലെ പെയ്തിറങ്ങുമ്പോഴും
രതി തീര്‍ച്ചയറിയാതെ ശേ ശേ തേങ്ങും
മഴയുടെ ഇക്കിളിപ്പെടുത്തലില്‍
പച്ചിലക്കൌമാരങ്ങള്‍ പുളഞ്ഞു നനയും
മഴത്തുള്ളികളപ്പോഴും
താഴേക്കൂര്‍ന്നു വീണു
മണ്ണില്‍ തലതല്ലിക്കരയും.
ആദ്യരാത്രി മുറികളില്‍ ,മഴ
പുരപ്പുറത്തു കയറി അലമുറയിടും.
മറവിലിരുന്നു പുണരും കമിതാക്കളെ
മഴ ഓടിച്ചെന്നു നനയ്ക്കും.
കുടയില്‍ മറയും സൌന്ദര്യത്തിന്റെ
കൂടെക്കൂടി ശറുപിറെ പയ്യാരം പെയ്യും.
കത്തുന്ന മേട വെയിലില്‍
കാമനകളെ ചൂടുപിടിപ്പിക്കും.
കാമം കുമിഞ്ഞു കൂടുമ്പോള്‍,മഴ
കര്‍ക്കിടത്തില്‍ കരഞ്ഞു തീര്‍ക്കും.
കന്നിയിലെ ശുനകക്രീഢകളോര്‍ത്തു
ചിങ്ങത്തിലേ നാണിച്ചു ചാറും.
തന്നെത്തന്നെ ശപിച്ചു ശപിച്ച്,പിന്നെ 
തുലാത്തില്‍ ആര്‍ത്തലച്ചു കരയും. .
കരഞ്ഞു കരഞ്ഞു കണ്ണീര്‍ വറ്റും.
പാവം മഴ .

കുട വേണ്ട നമുക്കിനി മഴയത്ത്
കൂടെക്കൂടി കരഞ്ഞോട്ടെ മഴ
ഇഴുകി തഴുകി കരഞ്ഞു പൊയ്ക്കോട്ടെ
പാവം മഴ .