Thursday 28 February 2013

പ്രായം?


 ഇന്നലെ ഒരു ബാപ്പി ലാഹിരി  പാട്ടിനൊപ്പം
ചുവടുവെച്ചപ്പോള്‍, മകള്‍ ഓര്‍മ്മപ്പെടുത്തി-
അച്ഛാ ,അച്ഛന് പ്രായമായി
ഇങ്ങനെ തുള്ളിക്കളിക്കരുത്

മകന്റെ ക്ലാസ്സിലെ സുന്ദരിക്കുട്ടിയുടെ
പേര് മറന്നപ്പോള്‍ ,മകന്‍ കളിയാക്കി-
അച്ഛാ ,അച്ഛന് പ്രായമായി
അവളുടെ പേര് പോലും മറന്നു.

കുട്ടികള്‍ പറഞ്ഞത് ശരിയാണ് .
എനിക്ക് പ്രായമായിരിക്കുന്നു.
അപ്പോള്‍ പ്രായം?
ജനനത്തില്‍ നിന്നുള്ള അകലമോ?
മരണത്തിലേക്കുള്ള അടുപ്പമോ?

Tuesday 26 February 2013

മനസ്സ് കൊണ്ടൊരു രാജി


മനസക്ഷിയോടൊന്നു രാജിയവാന്‍
മനസ്സ് കൊണ്ട് ഞാന്‍ രാജിവെക്കുന്നു.
മനസ്സില്‍ നിന്ന്‌,മനക്കോട്ടകളില്‍ നിന്ന്‍
മറഞ്ഞു പോകാത്ത മടുപ്പുകളില്‍നിന്ന്‍.

സ്വാസ്ഥ്യത്തിന്‍റെ നങ്ക്കൂരം നഷ്ടപ്പെട്ട
കൊടി കീറിയ കപ്പലാണ് ഞാന്‍..
എവിടെയാണെന്‍റെ മഞ്ഞുമല?
എവിടെയാണെന്‍റെ  കൊമ്പന്‍ സ്രാവ്?

ഇങ്ങനെയൊന്നും എഴുതരുത്,അറം പറ്റും .
ജീവിച്ചിരിക്കുന്ന അമ്മ പറയുന്നു.
എങ്ങനെയെങ്കിലും എഴുതൂ ,ജന്മം തുടരൂ.
മരിച്ചു പോയ അച്ഛന്‍ പറയുന്നു.

ആത്മഹത്യാ കുറിപ്പിലേക്കുള്ള
ആദ്യ വരികള്‍ മിനുക്കുകയാണ് ഞാന്‍
അതെഴുതിക്കഴിഞ്ഞു വേണം
അവസാന മിനുക്കുകള്‍ മായ്ക്കാന്‍..

Monday 25 February 2013

2013ലെ ജനുവരി പിറക്കുന്നത്‌


പതിമൂന്നിലെ ജനുവരി പിറന്നത്‌ 
ക്വഷാലിടിയിലെ അവസാന ബെഡിലാണ്.
പന്ത്രണ്ടിലെ അവസാന പന്ത്രണ്ടടിക്കുമ്പോള്‍
അവസാനക്കിടക്കയില്‍ ഒരു അത്യാസന്ന രോഗി .
(അതോ ആദ്യത്തെ കിടക്കയോ ?
തല തിരിഞ്ഞവന് എന്ത് ആദ്യം,അന്തം,കുന്തം)

തൊണ്ടയിലേക്ക്‌ ടുബിരങ്ങുന്ന തിന്‍ മുന്‍പ്‌ 
അയാളൂരിവിട്ട മലമൂത്രപ്രകമ്പനങ്ങള്‍
അവസാന കിടക്കയിലെ മാദക മലക്കൂമ്പാരം
പരിമളം,പെരുംനാറ്റം .

പെരും നാറ്റത്തിലേക്ക് പെറ്റ് എറിയപ്പെട്ട
എന്‍റെ പതിമൂന്നിലെ ജനുവരി.
പെരും നാറിക്ക് ചേര്‍ന്ന
വരും വര്‍ഷപ്പുലരി.

Sunday 24 February 2013

അരുത്,ആരും അകത്തു കടക്കരുത്


ഞാനിന്ന്
കല്ലുകള്‍ ശേഖരിക്കുകയാണ്.
മിനിമിനുത്ത മാര്‍ബിളുകള്‍
മുന കൂര്‍ത്ത കരിങ്കല്‍ ചില്ലുകള്‍
വെളുവെളുത്ത വെള്ളാരങ്കല്ലുകള്‍
എല്ലാ തരം കല്ലുകളും
ഞാന്‍ ശേഖരിക്കുന്നു.

കല്ലിനുമേല്‍ കല്ലുവെച്ച്‌
ഞാനൊരു കോട്ട പണിയും
കാലിനുമേല്‍ കാലു വെച്ചു
അതിന്‍റെ കൊത്തളങ്ങളില്‍
ഞാനിരിക്കും .

കോട്ടയിലേക്ക് പ്രവേശനം
എനിക്ക് മാത്രം
എന്‍റെ പ്രവേശനത്തിനുശേഷം
കോട്ടയ്ക്കു കതകുകളില്ല.
പ്രവേശനത്തിന് ശ്രമിക്കുന്നവര്‍
കോട്ടവതില്‍ക്കല്‍ കാവല്‍ക്കാരായി
ശിക്ഷിക്കപ്പെടും.

എന്‍റെ ഭ്രാന്തും കവിതയും കേട്ട്
നിങ്ങള്‍ക്ക് നൊമ്പരപ്പെടെണ്ടിവരും
എന്‍റെ ദുസ്വപ്നങ്ങളില്‍
നിങ്ങള്‍ക്കിരുന്നു കരയേണ്ടിവരും.

പൂര്‍ണ ഗര്‍ഭാവസ്ഥയില്‍
എന്‍റെ ചിന്തകള്‍ അലസുന്നതും
നിറഞ്ഞ വസന്തത്തില്‍
എന്‍റെ പൂക്കള്‍ കൊഴിയുന്നതും
നിങ്ങളെ വേദനിപ്പിക്കും .

അവസാനം
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും
മൂര്ധന്യാവസ്ഥയില്‍
കോട്ടയുടെ ഉത്തരങ്ങളില്‍,ഞാന്‍
നൂറു നൂറു ശവങ്ങളായി കിടന്നാടുന്നതു
നിങ്ങള്‍ക്ക് കാണേണ്ടി വരും

അത് കൊണ്ട് ,അരുത്
ആരും അകത്തു കടക്കരുത്.

Friday 22 February 2013

സഖാവേ,അവരെ നമുക്കടിക്കാം


ചുണയുള്ള പത്തു പെണ്‍കുട്ടികള്‍  ബസന്തിന്റെ ഒരു കരണം
പിടിച്ചുവെച്ച്‌ മറ്റേ കരണത്ത് വേണ്ടത് ചെയ്യണം .
                          -സഖാവ് വി.എസ്

സഖാവെ, നമുക്ക് ചുണക്കുട്ടികളെവിടെ?
ബസന്തുക്കളുടെയും അസത്തുക്കളുടെയും കരണത്തടിക്കാന്‍
ചുണയുള്ള പെണ്‍കുട്ടികളെവിടെ ?

വെളുത്ത ഖദരന്മാരും കറുത്ത ഗൌണന്മാരും
നമ്മുടെ കുട്ടികളെ ബാലവേശ്യകളാക്കി പിണ്ഡം വെച്ചു.
ചുണ മൂത്തവരെ ജമീലയും വിമോചനക്കാരും
കന്യാമേരിമാരാക്കി രൂപക്കൂട്ടിലടച്ചു.
സിലിണ്ടറുകളില്‍,കയര്‍ക്കുരുക്കില്‍ ,ഇ-വലകളില്‍
ഒലിച്ചു തീര്‍ന്ന ചുനകള്‍ പിന്നേയും.


അതിമിടുക്കികള്‍ രാഷ്ട്രീയ കിളിക്കൂടുകളില്‍
അഴിമതി മുട്ടകള്‍ക്ക് അടയിരുന്നു രസിച്ചു.
ചുണയും മണവും ചോര്‍ന്ന ദാമ്പത്യങ്ങള്‍
അച്ഛനും അമ്മയും കളിച്ചു ഫ്ലാറ്റായി ,ചാനലുകളില്‍.... .

തിരുമേനിമാരും തിരുസഭയും ദൈവവിളി കെട്ടവരും
പെണ്കുഞ്ഞാടുകളെ വെള്ളയുടുപ്പിടുവിച്ചു
അണലികളും അഭയകളുമാക്കി ഒടുക്കി.

ബാക്കി വന്ന കുറച്ചു ചുണച്ചികള്‍
ബിക്കിനിയിട്ട് ഡല്‍ഹിക്ക് പോയി,
സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ .

അതുകൊണ്ട് സഖാവേ,
ഈ കയ്യാങ്കളി  നമുക്കേറ്റെടുക്കാം 
ചുരുട്ടിയ മുഷ്ടി പരത്തിയടിക്കാം
ബസന്തുക്കളുടെയും അസത്തുക്കളുടെയും കരണത്ത്. 

Thursday 21 February 2013

മ സോ രാ ഗാന്ധികളും ഇന്ത്യന്‍ ജനാധിപത്യവും

ഇറ്റലിയിലൂടെ ഒരു യാത്രയിലായിരുന്നു  ഞങ്ങള്‍..
ഞാനും എന്‍റെ സുഹൃത്തും.
ബാര്‍ബെരിനി സ്റ്റേഷനില്‍ തീവണ്ടിയിറങ്ങി  ചെറിയതും പ്രശസ്തവുമായ
ജലധാരകള്‍ കണ്ടു നടക്കുന്നതിനിടയിലാണ്  അന്റൊനിണോ സന
എന്ന ഇറ്റലിക്കാരന്‍  സായ്പ്‌  കൂട്ടുകൂടിയത്.
ഇന്ത്യയേയും ഇന്ത്യക്കാരെയും മൂപ്പര്‍ക്ക് പെരുത്ത് ഇഷ്ടം.
മഹാത്മാഗാന്ധിയും  അതിലും വലിയ മാഡം ഗാന്ധിയും
യുവഭാരതത്തിന്റെ 3D ലോഗോ ആയ രാഹുല്‍ ഗാന്ധിയും പരിചയക്കാര്‍ .

"നിങ്ങളുടെ  ഇന്ത്യയാണല്ലോ ലോകത്തിലെ ഏറ്റവും
വലിയ ജനാധിപത്ത്യ  രാ .....,"

എന്‍റെ സുഹൃത്തിന്‍റെ, താടി നിറഞ്ഞ മുഖത്തെ കത്തുന്ന കണ്ണുകള്‍
 ഞാന്‍ കണ്ടു.

"നിര്‍ത്തെടോ,ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് എന്‍റെ രാജ്യത്തെ
അപമാനിക്കരുത്" .

Wednesday 20 February 2013

എന്‍റെ കവിത



ഉള്ളിനുള്ളം ചുട്ടുപൊള്ളുമ്പോള്‍
കനല് കാഞ്ഞു കവിതയാകുന്നു .
ഉള്ളിനുള്ളം തണുത്തുറയുമ്പോള്‍
കവിത വന്നു കനല് ചൊരിയുന്നു.

ഉണര്‍ന്നിരിക്കുക

ഇന്ന് കണ്ണടക്കുകയും
നാളെ ഉറങ്ങുകയും
മറ്റെന്നാള്‍ മരിക്കുകയും  ചെയ്യുന്ന നമ്മള്‍ !

പിന്നെന്തിനാണ്
ഇന്നലെ വരെ ഉണര്‍ന്നിരുന്നത്?